തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസകളുടെ പോസ്റ്റുമാണ് നീക്കം ചെയ്തത്.
പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന പൊലിസ് മെറ്റയെ സമീപിച്ചിരുന്നു. സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും നീക്കം ചെയ്ത പോസ്റ്റുകൾ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ ഉപയോഗിച്ചിരുന്ന എഐ ടൂളിലുണ്ടായ പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും അന്ന് മെറ്റ വിശദീകരിച്ചിരുന്നു.